Kerala
മൈസൂര്‍: സ്വരശുദ്ധിയും ആലാപനസിദ്ധിയും ഇഴചേര്‍ന്ന എണ്ണമറ്റ ഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളെ വിസ്മയിപ്പിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ്. ജാനകിക്ക് (88) വിട. മൈസൂരുവില്‍ ഇന്നലെ വൈകുന്നേരമാണ് അന്ത്യം. ശ്വാസതടസം മൂലം ഇന്നലെ രാവിലെയാണു ജാനകിയമ്മയെ മൈസൂരു അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെയായിരുന്നു വിയോഗമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
സംസ്കാരം ഇന്നു വൈകുന്നേരം മൈസൂരുവിലെ എച്ച്ഡി കോട്ട താലൂക്കിൽപ്പെട്ട കാനിയാനഹുണ്ടിയിലെ ഫാംഹൗസിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതികദേഹം രാവിലെ 7.30 മുതൽ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും.
►►സംഗീതസപര്യയിൽ ആറു പതിറ്റാണ്ട്
ആറ് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിൽ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉൾപ്പെടെ ഇരുപത് ഭാഷകളിലായി 48,000 ഗാനങ്ങൾക്കു ശബ്ദം നൽകി. ഹിന്ദി, ഒഡിയ, തുളു, ഉറുദു, പഞ്ചാബി, ബംഗാളി തുടങ്ങിയ ഭാഷകളിലും ഈ പ്രതിഭയുടെ ഗാനവിസ്മയം മുഴങ്ങി.
1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പള്ളപട്ല ഗ്രാമത്തിലാണു ജനനം. ആയുർവേദ ചികിത്സകനായ രാമമൂര്‍ത്തിയായിരുന്നു അച്ഛൻ. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ എസ്. ജാനകി അമ്മാവന്റെ സംരക്ഷണയിലാണു വളർന്നത്.
സ്കൂൾ പഠനകാലത്തേ വേദികളിൽ എസ്. ജാനകിയുടെ ശബ്ദം മുഴങ്ങി. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയതോടെ ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.
1957ൽ പുറത്തിറങ്ങിയ "വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം പാടിയത്. ആ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ "മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രം ഉൾപ്പെടെ ആറ് ഭാഷകളിലും അരങ്ങേറി. മലയാളത്തിൽ അർഥവും ഈണവും ഒട്ടും ചോർന്നുപോകാതെ ഒട്ടേറെ ഗാനങ്ങൾ പുറത്തുവന്നതോടെ മലയാളത്തിന്റെ ദത്തുപുത്രി എന്നപേരും സ്വന്തമാക്കി. അടുത്തറിയുന്നവർ ജാനകിയമ്മ എന്ന ഓമനപ്പേരും സമ്മാനിച്ചു.
എം.ടി. വാസുദേവൻ നായരുടെ ഓപ്പോള് എന്ന സിനിമയിലെ "ഏറ്റുമാനൂരമ്പലത്തില്‍’ എന്ന ഗാനത്തിലൂടെ ആദ്യ ദേശീയപുരസ്കാരം നേടി.
രണ്ടു തവണ തമിഴ് സിനിമയിലൂടെയും ഒരു തവണ തെലുങ്ക് സിനിമയിലൂടെയും ദേശീയ പുരസ്കാരം സ്വന്തമാക്കി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണയും ആന്ധ്ര സര്‍ക്കാരിന്റെ അവാര്‍ഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാര്‍ഡ് ഏഴു തവണയും നേടി. ഒഡിയ ഗാനത്തിനും ഒരുവർഷം സംസ്ഥാന പുരസ്കാരം ലഭിച്ചു.
മൈസൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
►►പത്മഭൂഷണ്‍ നിരസിച്ചു
2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ചും ജാനകി വ്യത്യസ്തയായി. ദക്ഷിണേന്ത്യന്‍ കലാകാരന്മാര്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം, സംഗീത സംവിധായകന് ഇളയരാജ, യേശുദാസ് എന്നിവരുമായുള്ള എസ്. ജാനകിയൂടെ കൂട്ടുകെട്ട് ഏറെ പ്രശസ്തമാണ്. 1960കളിലും 1970കളിലും 1980കളിലും പി.ബി. ശ്രീനിവാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, ഡോ. രാജ്കുമാര് എന്നിവര്‍ക്കൊപ്പം എസ്. ജാനകി ആലപിച്ച ഗാനങ്ങൾ തമിഴ്, കന്നഡ ഭാഷകളിലെ സർവകാല ഹിറ്റായി ഇന്നും മുഴങ്ങുന്നു.
2017 ഒക്ടോബറില്‍ മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ പാടി സംഗീതരംഗത്തുനിന്നു പിൻവാങ്ങി. പരേതനായ വി. രാമപ്രസാദാണ് ഭര്‍ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഏക മകന് മുരളീകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗം. മരുമകള്‍: ഉമ. പേരക്കുട്ടികള്‍: അമൃതവര്‍ഷിണി, അപ്സര.
Leader Page
ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന സ്വരധാരയിലൂടെ ശ്രോതാക്കളടെ ഹൃദയത്തിൽ ചേക്കേറിയ ഗായികയായിരുന്നു എസ്. ജാനകി. ഗാനകോകിലം എന്ന ക്ലീഷേ വിളികൾക്കപ്പുറം ജാനകിയെ വിശേഷിപ്പിക്കാൻ വാക്കുകളേറെയായിരുന്നു.
പക്ഷേ അതിനൊക്കെയും മേലെയായിരുന്നു ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ ജാനകി എന്ന മൂന്നക്ഷരം. ശരീരഭാഷയിൽ യാതൊരു ഭാവഭേദവുമില്ലാതെ ഒതുങ്ങിയും പതുങ്ങിയും സ്റ്റേജിൽ നിൽക്കുന്ന ഇമേജാണ് നമുക്ക് ജാനകിയമ്മയെക്കുറിച്ചുള്ളത്. ആ കണ്ഠത്തിൽനിന്ന് ഒഴുകുന്ന രാഗധാരയിലെ ഭാവങ്ങൾ, അത് ആരെയും അതിശയിപ്പിക്കും. വരികളുടെ അർഥമറിഞ്ഞ് അതിന് ജാനകി നൽകുന്ന ഭാവഭേദങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നതായിരുന്നു.
എഴുപതുകളുടെ ആദ്യം മുതൽ എൺപതുകളുടെ അവസാനം വരെയായിരുന്നു ജാനകിയുടെ സുവർണകാലം. ദക്ഷിണേന്ത്യൻ സിനിമാസംഗീതം ജാനകിക്കു ചുറ്റുമായിരുന്നു ഇക്കാലയളവിൽ എന്നു പറയുന്നതാകും ശരി. മലയാളത്തിൽ ബാബുരാജ് ആണ് എസ്. ജാനകിക്ക് ഏറെ അവസരങ്ങൾ നല്‍കിയത്.
ബാബുരാജിന്റെ ക്ലാസിക് ഗാനങ്ങൾക്ക് എസ്. ജാനകി നല്കിയ സ്വരമാധുരി ഇന്നും ഗാനപ്രേമികളുടെ ചുണ്ടിലുണ്ട്. മൂടുപടം എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ എന്ന ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല. പ്രണയവും വിരഹവും പ്രതീക്ഷകളുമെല്ലാം ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു ജാനകിയുടെ ശബ്ദത്തിലൂടെ ശ്രോതാക്കൾ.
സൂര്യകാന്തിയിലെ സൂര്യകാന്തി സൂര്യകാന്തി എന്ന ഗാനം ബാബുരാജ്-എസ്.ജാനകി ടീമിന്റെ മറ്റൊരു മാന്ത്രിക സ്പർശമായി മാറി. താമരക്കുന്പിളല്ലോ മമ ഹൃദയം, താനേ തിരിഞ്ഞും മറിഞ്ഞും തുടങ്ങിയ ഗാനങ്ങളും ഈ കൂട്ടുകെട്ടിൽ പിറന്നു. ദക്ഷിണാമൂർത്തി, രാഘവൻമാസ്റ്റർ , എം.എസ് വിശ്വനാഥൻ, എം.ബി ശ്രീനിവാസൻ, സലിൽ ചൗധരി തുടങ്ങി എഴുപതുകളിലെ പ്രമുഖ സംഗീത സംവിധായകരുടെ ഹിറ്റുഗാനങ്ങളും ജാനകിയുടേതായി എത്തി.
എൺപതുകളിൽ ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ ഹൃദയസ്പർശിയായ ഗാനങ്ങളാണ് ജാനകിയുടേതായി എത്തിയത്. ഇളയരാജ ദക്ഷിണേന്ത്യൻ സംഗീതത്തിൽ തരംഗം സൃഷ്ടിച്ചപ്പോൾ ജാനകിയും അതിനൊപ്പമുണ്ടായിരുന്നു. തമിഴിലും മലയാളത്തിലുമായി ഇളയരാജ- ജാനകി ടീമിന്റെ എത്രയെത്ര ഗാനങ്ങളാണ് ശ്രോതാക്കളുടെ ഹൃദയത്തിൽ കുടിയേറിയത്.
ജോൺസൺ, ശ്യാം എന്നിവരുടെ ഒട്ടെല്ലാ പ്രശസ്ത ഗാനങ്ങളും ആലപിച്ചത് ജാനകിയായിരുന്നു. പറഞ്ഞാലും പാടിയാലും തീരാത്ത എത്രയെത്ര ഗാനങ്ങൾ. ഗൃഹാതുരത്വത്തിന്റെ അതിലോല തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന പാട്ടുകൾ, പ്രണയവും മാതൃത്വവും വിരഹവും സന്തോഷവും എത്ര സമർഥമായാണ് ആ സ്വരത്തിൽ ഒളിപ്പിച്ചുവച്ചത്.
ഓളങ്ങൾ എന്ന ചിത്രത്തിലെ തുന്പീവാ തുന്പക്കുടത്തിൽ എന്ന ഗാനം ഒരു കുടുംബത്തിന്റെ സന്തോഷം ശ്രോതാക്കൾക്കു പകർന്നു നല്കുന്പോൾ ഇതു ഞങ്ങളുടെ കഥയിലെ സ്വർണമുകിലേ സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ എന്ന ഗാനം വിരഹത്തിന്റെ ഭാവതലങ്ങളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോകുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മിഴിയോരംനനഞ്ഞൊഴുകും മുകിൽ മാലകളോ... എന്ന ഗാനത്തിന്റെ ഭാവവും ആ ചിത്രത്തിലെതന്നെ മഞ്ഞണിക്കൊന്പിൽ... എന്ന ഫോക് ടച്ചോടെയുള്ള പാട്ടിന്റെ ശൈലിയും എത്ര സമർഥമായാണ് ജാനകിയുടെ കണ്ഠനാളം ഏറ്റവാങ്ങിയത്.
തൃഷ്ണയിലെ മൈനാകം കടലിൽ നിന്നുയരും, ചില്ലിലെ ഒരു വട്ടം കൂടിയെൻ ഓർമകൾ , ശേഷം കാഴ്ചയിലെ മോഹം കൊണ്ടു ഞാൻ, കാണാമറയത്തിലെ കസ്തൂരി മാൻകുരുന്നേ, അവളുടെ രാവുകളിലെ രാകേന്ദുകിരിണങ്ങൾ ഒളിവീശിയില്ല, ചന്ദ്രകാന്തത്തിലെ ആ നിമിഷത്തിന്റെ നിർവൃതിയിൽ, തകരയിലെ മൗനമേ നിറയും മൗനമേ, തേനും വയന്പും എന്ന ചിത്രത്തിലെ തേനും വയന്പും, തൃഷ്ണയിലെ ശ്രുതിയിൽനിന്നുയരും , കാറ്റത്തെ കിളിക്കൂടിലെ ഗോപികേ നിൻ വിരൽ തുടങ്ങി എത്രയെത്ര ഗാനങ്ങൾ.... അവയൊന്നും എഴുത്തിലും വാക്കിലും പ്രതിഫലിപ്പിക്കാനാവില്ല. അത്രമേൽ ഹൃദയസ്പർശിയായിരുന്നു ആ പാട്ടുകളും അവയുടെ ഭാവങ്ങളും .
ഉച്ചാരണശുദ്ധിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ജാനകിയമ്മ തയാറായിരുന്നില്ല. അക്കാലത്തെ അന്യഭാഷാ ഗായികമാരിൽ മിക്കവരും മലയാളം ഉച്ചാരണത്തിൽ പിന്നിലായപ്പോൾ ആന്ധ്രക്കാരിയായ ജാനകിയുടെ മലയാളം ശുദ്ധമായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ പി. ഭാസ്കരൻ പറഞ്ഞിട്ടുണ്ട്. പാട്ടിന്റെ അർഥം മാത്രം അറിഞ്ഞാൽ അവർക്ക് മതിയാകില്ല.
അരികിൽ വന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കുന്നുവെന്ന് നോക്കും. അങ്ങനെ ഭാഷയെ അറിഞ്ഞ്, ഭാവമറിഞ്ഞാണ് അവർ ഓരോ ഗാനവും പാടിയത് .
താരാട്ടുപാട്ട് പാടാൻ ജാനകിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. മലർകൊടിപോല, ഉണ്ണി ആരാരിരോ തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. 2005ൽ എത്തിയ ചാന്തുപൊട്ടിലെ ആഴക്കടലിന്റെ ... എന്ന ഗാനവും മാതൃത്വത്തിന്റെ സ്വരഭംഗിയായി. ഭക്തിഗാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
ലോകം മുഴുവൻ സുഖം പകരാൻ സ്നേഹ ദീപമേ മിഴിതുറക്കൂ എന്ന ഗാനം ശ്രോതാക്കൾക്കു നല്‍കുന്നത് ഭക്തിയുടെയും ആർദ്രതയുടെയും സ്പർശമാണ്. കൊച്ചുകുട്ടികളുടെ സ്വരത്തിൽ പാടാനുള്ള ജാനകിയുടെ വൈഭവം ആരെയും വിസ്മയിപ്പിക്കും. കൊക്കാ വണ്ടി കോനാനിറച്ചി എന്ന കുട്ടിയുടെ സ്വരത്തിലുള്ള ഗാനം ഏറെ ഹിറ്റായിരുന്നു. മലയാളത്തിൽ കത്തിനിന്ന അതേസമയം തന്നെ തമിഴിലും തെലുങ്കിലും കന്നടത്തിലുമെല്ലാം ജാനകി അജയ്യയായി നിലകൊണ്ടു. എസ്.പി. ബിക്കൊപ്പം ആലപിച്ച മലരേ മൗനമോ എന്ന ഗാനമുണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല.
പിന്നണിഗാനരംഗത്ത് ജാനകിയക്ക് സർവപിന്തുണയും നൽകിയത് ഭർത്താവ് രാമപ്രസാദായിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവർ ആത്മീയതിലേക്ക് ചുവടുവച്ചു.
പഴയതുപോലെ സിനിമാരംഗത്ത് സജീവമായില്ല. എങ്കിലും ഇടയ്ക്കിടെ അവർ സാന്നിധ്യമറിയിച്ചു. മകന്റെ അടുത്തിടെയുണ്ടായ പെട്ടെന്നുള്ള മരണം അവരെ കൂടുതൽ തളർത്തി. എങ്കിലും ആ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ഒടുവിൽ ആ ഗാനചന്ദ്രിക സ്വർണമുകിലിൽ അലിയുകയാണ്. പക്ഷേ ഗാനപ്രേമികളുടെ കാതുകളിൽ ആ മഹാപ്രതിഭയുടെ സ്വരം എക്കാലവും മുഴങ്ങിക്കൊണ്ടിരിക്കും...
Leader Page
കൊച്ചുകൃഷ്ണൻ വിളിക്കുന്നു എന്നാണർഥം. കൃഷ്ണഭക്തയായിരുന്നു ജാനകിയമ്മ. ജാനകിയമ്മ വേദിയിൽ പാടുന്പോൾ കണ്ടിട്ടുണ്ടാകും കൈപ്പത്തിയിലൊതുങ്ങാൻമാത്രം വലുപ്പമുള്ള ചെറിയ പുസ്തകത്തിന്റെ കവറിൽ കൊച്ചുകൃഷ്ണന്റെ ചിത്രങ്ങൾ. മകന്റെ പേര് മുരളീകൃഷ്ണ. വിടപറഞ്ഞിട്ടു മാസങ്ങളെ ആയിട്ടുള്ളൂ. മകനു പിന്നാലെ ഇപ്പോൾ അമ്മയും.
"വെർസറ്റാലിറ്റി’ എന്നൊരു വാക്കുണ്ടല്ലോ ഇംഗ്ലീഷിൽ. "ബഹുമുഖമായ’ എന്നാണ് കൃത്യമായ അർഥം. കേവലം ഒന്നുമാത്രമല്ല പലതും ചെയ്യാൻ സാധിക്കുന്ന, പരിമിതവിഭവനല്ല അപരിമിത കഴിവുകളോടുകൂടിയ വ്യക്തി എന്നൊക്കെയാണ് അർഥം. അദ്ഭുതജന്മം എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും കലയിൽ അത്തരക്കാർക്കു രണ്ടാംസ്ഥാനമേ ലഭിക്കൂ എന്നുള്ളതാണ് സത്യം. ഉദാഹരണങ്ങൾ നിരവധി. ജാനകിയമ്മയെ തന്നെയെടുക്കാം.
പദ്മിനി, രാഗിണി മുതൽ ഷീല, ശാരദ, സീമ, ശോഭനയും വരെയുള്ള നായികമാർക്ക് ജാനകിയമ്മ പാടിയിട്ടുണ്ട്. ബേബി ശാലിനിയുടെ ശബ്ദത്തിലും പാടിയിട്ടുണ്ട്. 1962ൽ പുറത്തിറങ്ങിയ "കൊഞ്ചും സിലങ്കൈ’ എന്ന ചിത്രത്തിലെ ഗാനം "ശിങ്കാരവേലനെ ദേവ’ എന്ന ഗാനം അവർ ആലപിച്ചത് നാഗസ്വരത്തോടൊപ്പമാണ്. അതായത് നാഗസ്വരത്തിന്റെ ശ്രുതിയിൽ. ഇനി പുരുഷശബ്ദത്തിൽ പാടണോ, ജാനകിയമ്മപാടും. മറ്റൊരു ഇതിഹാസ ഗായിക പി. സുശീലാമ്മയ്ക്കൊപ്പം പുരുഷശബ്ദത്തിൽ ഡ്യുയറ്റ് പാടുന്നത് കാണാം. അംങ്ങനെയൊക്കെയുള്ള ജാനകിയമ്മ പലപ്പോഴും ചവിട്ടുപടിയായി മാറി. അതാണ് പറഞ്ഞത്, ’വെർസറ്റാലിറ്റി’ എന്നതു വെറും വിശേഷണമാകുന്നു.
പി. സുശീല, എസ്. ജാനകി. മലയാളത്തിലും തമിഴിലും സ്ത്രീശബ്ദത്തിന്റെ രണ്ടു പര്യായങ്ങൾ. സ്വരനിയന്ത്രണവും ഭാവസന്പന്നതയും കൊണ്ട് പി. സുശീല പ്രഥമഗണനീയയായി. സുശീലാമ്മയെക്കാൾ "വെർസറ്റാലിറ്റി’ ഉണ്ടായിട്ടും എസ്. ജാനകി രണ്ടാമതായി. അതാണ് സത്യം. ഏതൊരു ശ്രോതാവിനെ സംബന്ധിച്ചും ആദ്യം ഇഷ്ടപ്പെടുക ജാനകിയമ്മയുടെ ആലാപനമാകും.
ഒരുഘട്ടം കഴിയുന്പോൾ പലരും സുശീലാമ്മയിലേക്കു ചുവടുമാറും. തമിഴിലായാലും മലയാളത്തിലായാലും അതുതന്നെ പതിവ്. മലയാളത്തിൽ പ്രത്യേകിച്ചും. എത്രയാലോചിച്ചാലും പിടികിട്ടാത്ത ഒരു രഹസ്യം. ഉത്തരമുണ്ട്, കലയുടെ തത്വമാണത്. ബഹുമുഖ പ്രതിഭകളുടെ കഴിവ് ജന്മസിദ്ധമാണ്. അവർ ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കും. നിയമങ്ങൾ അവരെ അലോസരപ്പെടു ത്തും. എന്നാലോ നിയമം പാലിച്ചു, ചിട്ടകൾ സൃഷ്ടിച്ചു, ക്രമപ്പെടുത്തിയ ഒരു അണക്കെട്ട് കൂടുതൽ മൂല്യവത്താകും. അവരെ കൂടുതൽ പരിപാലിക്കും, ഭയക്കും. മുഹമ്മദ് റാഫി, യേശുദാസ്, പി. സുശീല എന്നിവരൊക്കെ ആ ഗണത്തിൽപെടും. ജാനകി, കിഷോർകുമാർ, ജയചന്ദ്രൻ, ബാലസുബ്രഹ്മണ്യം എന്നിവരൊക്കെ പുഴയാകും വേലിയേറ്റവും ഇറക്കവുമുള്ള സമുദ്രമാകും, പ്രവാചകന്മാരെപ്പോലും വെല്ലുവിളിക്കുന്ന പ്രവചനാതീതരാകും.
ഡാൻസ് അവിടെ നിൽക്കട്ടെ, അലറിപ്പൊളിക്കുന്ന ഇന്നത്തെ പാട്ടുശൈലിയുടെ പ്രചാരകരോട്, എസ്. ജാനകി ഒന്ന് മര്യാദയ്ക്ക് വായതുറന്നു പാടുന്നത് കണ്ടിട്ടുണ്ടോ വലിയ പൊട്ടുകൾ, കൈയിറക്കം കുറഞ്ഞ ബ്ലൗസ്, ഇടുപ്പിൽകുത്തിയ സാരിയുടെ തല, കൈയിൽ ചെറിയൊരു പുസ്തകം.
ഈ രൂപത്തിൽനിന്നാണ് ഈ ശബ്ദം വരുന്നതെന്ന് വിശ്വസിക്കാൻതന്നെ സമയമെടുക്കും. മലയാളംതന്നെ അധികം വശമില്ലാത്ത ഈ ഗായികയിൽനിന്നാണ് തളിരിട്ട കിനാക്കളും, താനേ തിരിഞ്ഞും മറിഞ്ഞും, സ്വർണമുകിലേ, ഓലത്തുന്പത്തിരുന്നൂയലാടും, ഇപ്പോൾ വീണ്ടും ഹിറ്റായ കിളിയേ കിളിയേ എന്ന ഗാനമൊക്കെ രൂപം പ്രാപിച്ചതെന്നു ആലോചിക്കുന്പോൾ ആ ഗായികയെ വിശേഷിപ്പിക്കാൻ എന്തു വർണന മതിയാകും ! ഇസൈജ്ഞാനി ഇളയരാജ ആദ്യമായി സംഗീതംപകർന്ന "അന്നക്കിളി’ എന്ന ചിത്രത്തിലെ "അന്നക്കിളി ഉന്നൈ തേടുതെ’ എന്ന ഗാനം ആലപിച്ചു രാജയ്ക്കു തമിഴ്നാട്ടിൽ ഒരു സ്ഥാനമുണ്ടാക്കിയത് ജാനകിയമ്മയാണ്.
വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ തമിഴിൽ ഇപ്പോളും അറിയപ്പെടുന്നത് "മലരേ മൗനമാ'എന്ന ഗാനത്തിലൂടെയാണ്. ആ ഗാനം പാടാൻ വിസമ്മതിച്ച എസ്.പി. ബാലസുബ്രഹ്മണ്യം അപ്പോൾത്തന്നെ റെക്കോർഡിംഗിനു തയാറായത് ജാനകിയമ്മ ആലപിച്ച ഭാഗം കേട്ടതോടെയാണ്.
മലയാളത്തിലോ ദക്ഷിണാമൂർത്തി, ബാബുരാജ്, ജോണ്സണ് എന്നിവരാണ് ജാനകിയമ്മയുടെ ശബ്ദത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത്. അന്നത്തെ ഒന്നാം സ്ഥാനക്കാരൻ ദേവരാജൻ വേണ്ട പരിഗണന നൽകിയില്ല എന്നതും സത്യം.
എന്തായാലും തന്റെ സിദ്ധികൾ മാറ്റരേക്കാളും ജാനകിയമ്മയ്ക്കു അറിയാമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ 2013ൽ പദ്മഭൂഷണ്‍ നൽകാമെന്നു പ്രഖ്യാപിച്ചപ്പോൾ, കേവലം പദ്മഭൂഷണല്ല, ഭാരതരത്നമാണ് തനിക്കു തരേണ്ടതെന്നു പറഞ്ഞ് എസ്. ജാനകി നിഷേധിച്ചത്.
Leader Page
മധുമാസസുന്ദരചന്ദ്രലേഖയായും കത്തുന്ന അനുരാഗമായും മലര്ക്കൊടിയായും മാനത്ത ശിങ്കാരത്തോപ്പായും കുങ്കുമത്തരികളായി മറയുന്ന വിഷാദമായും നിറഞ്ഞുതുളുമ്പുന്ന മൗനമായും... ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദമില്ലാതെ മലയാളിയുടെ ഒരു ദിനവും പൂര്‍ണമാകില്ല.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത മുതല്‍ പ്രണയിനിയുടെ ആകുലതകളും വിരഹിണിയുടെ കണ്ണീരും വരെ ആ ശബ്ദത്തില്‍ ഒരേസമയം സുരക്ഷിതമായിരുന്നു. സ്വരജാനകീപ്രപഞ്ചത്തില് മന്നവന്റെയും യാചകന്റെയും മനം ഒരുപോലെ നിറഞ്ഞു. ആ ഗാനകോകിലം നമുക്കായി അവശേഷിപ്പിച്ചത്, ആത്മാവിന്റെ ഏറ്റവും മനോഹരമായ അംശമാണ്.
ഇന്ത്യന്‍ ചലച്ചിത്രസംഗീതം ഏതെങ്കിലുമൊരു ശബ്ദം കേന്ദ്രീകരിച്ച് അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍, ദക്ഷിണേന്ത്യയുടെ സ്വരഭൂപടത്തില് ഒരു പേരുകാരി മാത്രമാണുണ്ടാകുക, അത് എസ്. ജാനകി മാത്രമാണ്! ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച ഒരു പെണ്‍കുട്ടി തന്റെ അസാധാരണമായ സ്വരവൈവിധ്യംകൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇരുപതിലധികം ഭാഷകളുടെ ഹൃദയതാളമായി മാറിയ ചരിത്രം സമാനതകളില്ലാത്ത ആലാപനയാത്രയാണ്. ഭാവതീവ്രത കൊണ്ടും അനായാസമായ ഭാവപ്പകര്ച്ചകള്കൊണ്ടും സംഗീതപ്രപഞ്ചത്തില് ജാനകിയമ്മ തീര്‍ത്ത ഗഗനമാന്ത്രികതയ്ക്ക് അതിരുകള്‍ വരയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല, ഇനി ആര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല!
സംഗീതസംവിധായകര്‍ പോലും ബഹുമാനിച്ചിരുന്ന ജാനകിയമ്മയെ, സമകാലികരില്‍നിന്നു വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കു മാറുമ്പോള്‍ കേവലം ഉച്ചാരണശുദ്ധി മാത്രമല്ല, ആ ഭാഷയുടെ ആത്മാവുകൂടി തന്റെ ശബ്ദത്തിലേക്ക് ആവാഹിക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു എന്നതാണ്.
അന്യഭാഷ ഗായികമാര്‍ മലയാളത്തില്‍ ഹിറ്റുകള്‍ തീര്‍ത്തെങ്കിലും വരികള്‍ക്കിടയില്‍ കല്ലുകടിയും മലയാളിക്ക് അനുഭവിക്കേണ്ടിവന്നു. നാഥാ നീ വരും, തേനും വയമ്പും, താമരക്കുമ്പിളലല്ലോ മമഹൃദയം, മലര്‍ക്കൊടിപോലെ, സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങിയ ഗാനങ്ങള്‍ പാടിയത് തെലുങ്കുദേശം വളര്‍ത്തിയ പെണ്‍കുട്ടിയാണെന്ന് ഒരുകാലത്ത് ആരും വിശ്വസിക്കുകപോലുമുണ്ടായില്ല.
ബാബുരാജ്, ദേവരാജന്‍, എം.കെ. അര്ജുനന്, സലീൽ ചൗധരി, ഇളയരാജ തുടങ്ങിയ സംഗീത സംവിധായകരുടെ പ്രഥമ പരിഗണനയ്ക്ക് എന്നും അര്‍ഹമായത് ജാനകിയമ്മ ആയിരുന്നു. ജാനകിയമ്മയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം മറ്റൊരു ഗായികയെ പരിഗണിച്ചിരുന്ന കാലംപോലുമുണ്ടായിരുന്നു. താന്‍ ചിട്ടപ്പെടുത്തിയ "മാതളപ്പൂപോലൊരു മാനസം ഞാന്‍ കണ്ടു...’ എന്ന ഗാനത്തിന്റെ പ്രാഥമിക ഈണത്തിന് ഒഎന്‍വിയുടെ വരികളെത്തിയപ്പോള്‍, ഇന്നു നാം കേള്‍ക്കുന്ന രീതിയില്‍ ആ ഗാനം പാടിയത് ജാനകിയമ്മയായിരുന്നു. പാടി മുഴുമിപ്പിച്ചപ്പോള്‍ സലീല്‍ ചൗധരിപോലും അവരെ അഭിനന്ദിച്ചത് മദിരാശിപ്പട്ടണത്തിന് ഇന്നും നിത്യവിസ്മയമായ ഓര്മ!
തെലുങ്ക് മാതൃഭാഷയായ ജാനകി കന്നഡയില്‍ പാടുമ്പോള്‍ അവിടത്തുകാര്‍ക്ക് അവള് തങ്ങളുടെ സ്വന്തം മകളായിരുന്നു. "യുഗ യുഗാദി കളെദരൂ’ പോലുള്ള ഗാനങ്ങള്‍ കന്നഡ സംഗീതത്തിന്റെ ഐക്കണുകളായി മാറി. ഇളയരാജയുടെ സംഗീത സാമ്രാജ്യത്തില്‍ ജാനകിയമ്മ പാടിയ പാട്ടുകള്‍ തമിഴകത്തിനു വൈകാരികജീവിതത്തിന്റെ ഭാഗമായി. ഭാഷാവ്യത്യാസങ്ങളില്ലാതെ, സംഗീതത്തിന്റെ സാര്‍വലൗകികമായ ഭാഷയിലൂടെ അവര്‍ ഭാരതമണ്ണിലെ സംഗീതാസ്വാദകരെ ഒരുനൂലില്‍ കോര്‍ത്തുനിര്‍ത്തി. അത് ഇന്ത്യയിലെ മറ്റൊരു ഗായികയ്ക്കും സാധിക്കുമായിരുന്നില്ല.
സംഗീതനിരൂപകര്‍ ചൂണ്ടിക്കാണിക്കുന്ന ജാനകിയമ്മയുടെ ഏറ്റവും വലിയ സവിശേഷത, ആ ശബ്ദത്തിന്റെ വഴക്കമായിരുന്നു.
മലയാളത്തില്‍ ജാനകിയമ്മ പാടിയ താരാട്ടുപാട്ടുകള്‍ കേള്‍ക്കാത്ത കുട്ടികളുണ്ടായിരുന്നില്ല ഒരു കാലത്ത്. കാമുകിയുടെ മനം മയക്കുന്ന പ്രണയഭാവവും (അകലെയകലെ നീലാകാശം), വിരഹത്തിന്റെ തീക്ഷ്ണതയും (നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍) ജാനകിയമ്മ പാടുമ്പോള്‍ അത് ആസ്വാദകന്റെ ഉള്ളുലച്ചു.
പ്രായഭേദമന്യേ ശബ്ദം മാറാനുള്ള ജാനകിയമ്മയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. "ഓളങ്ങള്‍’ എന്ന ചിത്രത്തിലെ "തുമ്പി വാ’ എന്ന ഗാനത്തില്‍ ഒരു കുട്ടിയുടെ ശബ്ദത്തില്‍ തുടങ്ങി, ഒടുവില്‍ ഒരു മുതിര്‍ന്ന ഗായികയുടെ ഭാവത്തിലേക്ക് മാറുന്ന ജാനകീസ്പര്ശം ഇന്ത്യന്‍ സംഗീതത്തിലെ തന്നെ അത്യപൂര്‍വമായ പരീക്ഷണമാണ്.
ആണ്‍കുട്ടിയുടെ ശബ്ദത്തിലും പാടി ജാനകിയമ്മ വിസ്മയിച്ചു എന്നതും ചരിത്രം രേഖപ്പെടുത്തി. ബാബുരാജിന്റെ ഹാര്‍മോണിയത്തില്‍ വിരിഞ്ഞ ഗസല്‍ സ്പര്‍ശമുള്ള ഈണങ്ങള്‍ക്ക് ജാനകിയമ്മയുടെ ശബ്ദം പ്രണയത്തിന്റെ പുതിയൊരു ഭാഷ നല്കി. പിന്നീട് ദേവരാജന്‍ മാസ്റ്റര്‍, എം.കെ. അര്ജുനന്, ശ്യാം, ജോണ്സണ് മാസ്റ്റര്‍, ഇളയരാജ എന്നിവരുടെയെല്ലാം ഈണങ്ങള്‍ക്ക് ജീവന് പകരാന്‍ ജാനകിയമ്മയ്ക്കു കഴിഞ്ഞു. പി. ജയചന്ദ്രന്, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം അവര്‍ പാടിയ യുഗ്മഗാനങ്ങള്‍ പ്രണയികളുടെ വസന്തോത്സമാണ്.
ഭൗതികമായി ജാനകിയമ്മ വിടപറയുമ്പോഴും, ആ സംഗീതം ഒരാളുടെ മനസില്നിന്നുപോലും മായില്ല. വരുംതലമുറകള്‍ക്കും ആലാപന വ്യത്യസ്തതയും ആഴവുമറിയാന്‍ ആ വാനമ്പാടിയുടെ സ്വരപ്രപഞ്ചത്തിലേക്കു മടങ്ങിവരേണ്ടി വരും. ആ ശബ്ദം അനശ്വരമാണ്..!
Leader Page
കാലത്തെ അതിജീവിച്ച സ്വരം നിശബ്ദമായിരിക്കുന്നു. അനേകം തലമുറകളുടെ കണ്ണീരിനും പുഞ്ചിരിക്കുമൊപ്പം ഒഴുകിയ മാന്ത്രികസ്വരം - എസ്. ജാനകിയെന്ന വാനന്പാടി ഇനി ഓർമ. ഭാഷകളുടെയും അതിരുകളുടെയും വേർതിരിവുകൾ മറികടന്ന് സംഗീതത്തെ വികാരമാക്കിയ ആ അപൂർവ ശബ്ദം ഇനി ആസ്വാദക ഹൃദയങ്ങളിൽ മാത്രം.
ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മാധുര്യവുമാണ് അവരെ വേറിട്ടു നിർത്തിയത്. നടിമാരുടെ അഭിനയത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനുസരിച്ച് ശബ്ദത്തിൽ മാറ്റം വരുത്താൻ ജാനകിയമ്മയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഏതു ഭാഷയിലെയും പാട്ടുകൾ വളരെ പെട്ടെന്ന് പഠിച്ചിരുന്ന അവർ ഉച്ചാരണശുദ്ധിക്ക് പ്രാധാന്യവും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മലയാളി അല്ലെന്ന് അവരുടെ പാട്ടുകേട്ടാൽ ആർക്കും പറയാനുമാകില്ലായിരുന്നു.
വരികൾ കൃത്യമായി മനസിലാക്കി പഠിച്ചതിനു ശേഷമായിരുന്നു അവർ പാടിയിരുന്നതെന്ന് സംഗീതസംവിധായകർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകർ പാടിക്കൊടുക്കുന്നവ ക്ഷണനേരത്തിൽ ഹൃദിസ്ഥമാക്കാൻ പ്രത്യേക കഴിവുതന്നെ അവർക്കുണ്ടായിരുന്നു.
പതിനേഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങളാണ് ആ സ്വരമാധുരിയിൽനിന്നും ആസ്വാദകർക്കായി ഒഴുകിയത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, ജർമൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചു. 1200ൽ പരം മലയാള സിനിമാ ഗാനങ്ങൾക്കാണ് ജാനകിയമ്മ ശബ്ദം പകർന്നത്.
1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വാഴ്വിൽ... എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളി അവരുടെ ശബ്ദത്തെ നെഞ്ചേറ്റുകയായിരുന്നു. അവർ പാടിയ ശോകഗാനങ്ങളും താരാട്ടുപാട്ടുകളും മലയാളി മനസിൽ തളംകെട്ടി നിൽക്കുന്നവയാണ്. മൗനമേ..., മലർകൊടി പോലെ..., ഉണ്ണി ആരാരിരോ..., രാകേന്ദു കിരണങ്ങൾ..., ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ്.... തുടങ്ങിയവ അതിനുദാഹരണങ്ങൾ മാത്രം.
മലയാളത്തിൽ എം.എസ്. ബാബുരാജിനു വേണ്ടിയാണ് കൂടുതൽ ഗാനങ്ങൾ അവർ ആലപിച്ചത്. തളിരിട്ട കിനാക്കൾതൻ...(മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല), താനേ തിരിഞ്ഞും മറിഞ്ും...(അന്പലപ്രാവ്) തുടങ്ങിയവയെല്ലാം ഇന്നും നാവിൻ തുന്പിൽ നിൽക്കുന്നവ തന്നെ. ഹിറ്റുകൾക്ക് ഇടവേള നല്‍കാതെയായിരുന്നു അവരുടെ ആലാപനം. ഏതുസിനിമയിൽ പാടിയാലും ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും കാലാതീതമായി നിലകൊള്ളുന്നതായിരുന്നു എന്നതാണ് സത്യം.
ഏറ്റുമാനൂരന്പലത്തിൽ...,മഞ്ഞണിപ്പൂനിലാവ് (രാഘവൻ മാസ്റ്റർ), മുറ്റത്തെ മുല്ലയിൽ... നീയെവിടേ നിൻ നിഴലെവിടേ..., ഇലഞ്ഞിപ്പൂമണം (ദേവരാജൻ മാസ്റ്റർ) ഇന്നലെ നീയൊരു സുന്ദരരാഗമായെൻ..., പുലയനാർ മണിയമ്മ..., ഗോവർധനഗിരി..., ആലാപനം..., വൈക്കത്തഷ്ടമി നാളിൽ...(ദക്ഷിണാമൂർത്തി), നിദ്രതൻ നീരാഴി(ചിദംബരനാഥ്), തുന്പിവാ തുന്പക്കുടത്തിൻ..., ശ്രുതിയിൽ നിന്നുയരും..., കിളിയേ കിളിയേ...(ഇളയരാജ), രാകേന്ദുകിരണങ്ങൾ...(എ.ടി. ഉമ്മർ), സന്ധ്യേ കണ്ണീരിതെന്തേ..., മലർക്കൊടി പോലെ....(സലിൽ ചൗധരി), ഉണരൂ വേഗം നീ...(ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ..., ഒരുപുഷ്പം മാത്രമെൻ..., കസ്തൂരി മണക്കുന്നല്ലോ, ഇളംമഞ്ഞിൻ കുളിരുമായ്..., താളം ശ്രുതിലയതാളം...,പീലിയേഴും വീശിവാ...(കണ്ണൂർ രാജൻ), ചിരിക്കുന്പോൾ കൂടെ ചിരിക്കാൻ (എം.ബി. ശ്രീനിവാസൻ), മഞ്ഞണിക്കൊന്പിൽ...(ജെറി അമൽദേവ്), ഗോപികേ നിൻവിരൽ..., സ്വർണമുകിലേ..., ആടിവാ കാറ്റേ..., പൊന്നുരുകും പൂക്കാലം..., പൂങ്കാറ്റിനോടും കിളികളോടും... (ജോൺസൺ), നാഥാ നീ വരും കാലൊച്ച..., മൗനമേ നിറയും മൗനമേ...(എം.ജി. രാധാകൃഷ്ണൻ), തേനും വയന്പും(രവീന്ദ്രൻ), മൈനാകം(ശ്യാം) തുടങ്ങി മലയാളത്തിൽ നിരവധി ഗാനങ്ങളാണ് ആസ്വാദക ഹൃദയം കീഴടക്കിയിട്ടുള്ളത്.
ജാനകിയമ്മയുടെ മികച്ച ഗാനങ്ങളെ തരം തിരിക്കുകതന്നെ ശ്രമകരമാണ്.
തമിഴിലും തെലുങ്കിലും ജാനകിയമ്മ പാടിയ ഗാനങ്ങൾ ഏറിയപങ്കും ജനഹൃദയങ്ങളിൽ ചേക്കേറിയവയായിരുന്നു. എം.എസ്. വിശ്വനാഥൻ, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രഗത്ഭ സംഗീതസംവിധായകരുടെ കീഴിൽ നിരവധി തമിഴ് ഹിറ്റ് ഗാനങ്ങൾ അവർ പാടി.
രണ്ടുദേശീയ പുരസ്കാരങ്ങൾ തമിഴിൽ പാടിയ ഗാനങ്ങൾക്കായിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. തെലുങ്ക് സിനിമകളിലൂടെയായിരുന്നു അവരുടെ സിനിമാ അരങ്ങേറ്റവും. എസ്പിബിയുമൊത്ത് നിരവധി ഡ്യൂയറ്റ് പാട്ടുകളും അവർ തെലുങ്കിൽ ആലപിച്ചിട്ടുണ്ട്.
2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിലായിരുന്നു അവരുടെ അവസാന സിനിമാഗാനം. ശബ്ദം മൗനമായെങ്കിലും ജാനകിയമ്മ പാടിയ ഓരോ ഗാനവും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും അനശ്വരമായി മുഴങ്ങുമെന്ന് തീർച്ച. ഇത് ഒരു യുഗത്തിന്റെ അവസാനമാണെങ്കിലും ആ സ്വരമാധുര്യം ഒരിക്കലും അസ്തമിക്കില്ല.
Leader Page
അന്തരിച്ച ഗായിക എസ്. ജാനകിക്ക് എല്ലാ ആദരവും അർപ്പിക്കുന്നു. നമ്മുടെ സംഗീതമേഖലയിൽ ഇതുപോലെ മറ്റൊരു ബഹുമുഖ വ്യക്തിത്വമില്ല. ഒരു നടൻ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മൾ ബഹുമുഖപ്രതിഭ എന്നൊക്കെ പറയാറുണ്ട്. അതുപോലെ വ്യത്യസ്തമായ വൈകാരിക അവസ്ഥകളെ ജാനകിയമ്മ എങ്ങനെയാണ് സംഗീതത്തിലൂടെ പ്രതിഫലിപ്പിച്ചു തന്നത് എന്നതു നമ്മൾ ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സംഗീതത്തിലെ ബഹുമുഖ പ്രതിഭയാണ് അവർ എന്നു പറയുന്നത്. ക്ലാസിക്കൽ രൂപത്തിലുള്ള പാട്ടുകൾ ആയാലും ഫോക്ക് രൂപത്തിലുള്ള പാട്ടുകൾ ആയാലും മറ്റ് വൈകാരിക അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന പാട്ടുകളായാലും ജാനകിയമ്മ അത് അനായാസം അവതരിപ്പിച്ചിരുന്നു.
അവർ തെലുങ്കുനാട്ടിൽ ജനിച്ച ഒരാളാണ്. പക്ഷേ മലയാള ഭാഷയോട് അവർ കാണിച്ച സ്നേഹം ഒരു മലയാളിക്കും മറക്കാനാകില്ല. എസ്. ജാനകി നമ്മുടെ ഉള്ളിൽ എപ്പോഴും പാടിക്കൊണ്ടേയിരിക്കും. എസ്. ജാനകി മരിക്കുന്നില്ല. അവർ പാട്ടു നിർത്തിയപ്പോൾ ഞാൻ അങ്ങനെ പറഞ്ഞിരുന്നു. പാട്ടു നിർത്തിയാലും ജാനകിയമ്മ മലയാളിയുടെ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കും എന്ന്. കാരണം അത് നിലയ്ക്കാത്ത ഒരു സംഗീത പ്രവാഹമാണ്.നമ്മുടെ ഭാഷയോട് അവർ കാണിച്ച സ്നേഹം പല സന്ദർഭങ്ങളിലും പല ഇന്റർവ്യൂകളിലുമൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്. പി. ഭാസ്കരൻ മാഷോടൊക്കെ അവർ കാണിച്ച സ്നേഹം മലയാളി ഗായികമാർക്കുപോലും പറ്റാത്ത വിധമാണ്. കവിതയോടും ഭാഷയോടും അവർ കാണിച്ച സ്നേഹം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഉച്ചാരണത്തിൽ ശ്രദ്ധിക്കുന്നതിനും വാക്കുകളുടെ അർഥം മനസിലാക്കി പാടുന്നതിനും ആ ഭാഷാസ്നേഹം അനിവാര്യമാണ്.
ഒരിക്കലവർ ഇരുകണ്ണീർത്തുള്ളികൾ എന്ന പാട്ടിനെക്കുറിച്ച് വിശദീകരിച്ചപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. കാരണം ആ പാട്ടിനെ ഒരു മലയാളിയായിട്ടുപോലും ഞാനങ്ങനെ മനസിലാക്കിയിരുന്നില്ല. പക്ഷേ ഭാസ്കരൻമാഷ് അവർക്കത് വിശദീകരിച്ചു കൊടുത്ത കാര്യം അവർ എത്ര ആദരവോടെയാണ് പറയുന്നത്. അവരുടെ മാതൃഭാഷയല്ലാത്ത ഒരു ഭാഷയോട് അവർ കാണിച്ച വളരെ ഗൗരവമായ ഒരു സ്നേഹം അല്ലെങ്കിൽ ബഹുമാനം ഒരു ജനതയോട് കാണിച്ച ബഹുമാനമാണ്. മലയാളിസമൂഹത്തോടുള്ള അവരുടെ സ്നേഹം സവിശേഷമായിരുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ മനസിൽ അവർ ഒരിക്കലും മരിക്കുന്നില്ല.
ശാസ്ത്രീയ സംഗീതത്തിൽ അവർ വലിയ പണ്ഡിതയൊന്നുമായിരുന്നില്ല. അല്ലെങ്കിൽ വലുതായി പഠിച്ചിട്ടില്ലായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ അവരുടെ പാട്ടു കേട്ടാൽ അതൊന്നും തോന്നില്ല. തെലുങ്കിലും തമിഴിലും ഒക്കെ ശുദ്ധ ശാസ്ത്രീയ രീതിയിൽ പാടിയിട്ടുള്ള ചില പാട്ടുകൾ മറ്റൊരാൾക്ക് അനുകരിക്കാൻ പറ്റാത്ത രീതിയിലായിരുന്നു. മനുഷ്യകണ്ഠത്തിന് അസാധ്യമായ ചില പ്രയോഗങ്ങളൊക്കെ വയലിനിൽ വായിക്കാം എന്ന് എൽ. സുബ്രഹ്മണ്യം പറഞ്ഞപ്പോൾ ജാനകിയമ്മ അതൊരു ചലഞ്ച് ആയി ഏറ്റെടുത്തു പാടി കേൾപ്പിച്ചു കൊടുക്കുന്നുണ്ട്.
അങ്ങനെയുള്ള ഒരുപാട് സന്ദർഭങ്ങൾ പലരുടെയും ഓർമയിലുണ്ട്. ശിങ്കാരവേലനേ എന്നൊരു പാട്ടുണ്ട്. നാഗസ്വരവും എസ്. ജാനകിയും കൂടി മത്സരിക്കുന്ന ആ പാട്ടൊക്കെ നമുക്ക് ഒരിക്കലും മറക്കാനാകില്ല.
പാടുമ്പോൾ അവർ ആ കഥാപാത്രമായി സ്വയം മാറുകയാണ്. അതായത് ഒരു പാട്ട് ഒരു സംഗീത സംവിധായകൻ പറഞ്ഞു കൊടുക്കുമ്പോൾ ആ പാട്ടിന് അദ്ദേഹം കൊടുത്തിട്ടുള്ള വൈകാരികമായ സമീപനം ഉണ്ടാകും. അത് രാഗങ്ങളിലൂടെയോ അല്ലാതെയോ ഒക്കെ വരുന്നതാകും. ആ സമീപനത്തിന് ഒരു സാംസ്കാരിക പശ്ചാത്തലവും ഉണ്ടാകും. പക്ഷേ ഈ സാംസ്കാരിക പശ്ചാത്തലത്തെ മനസിലാക്കി പാടുന്നവർ വളരെ കുറവാണ്. കാരണം ആ കഥാപാത്രത്തിന്റെ വികാരം മാത്രമല്ല ഏതു കഥാപാത്രമാണെന്നുകൂടി മനസിലാക്കി പാടുന്ന ഒരു രീതി. അത് ഒരുപക്ഷേ മലയാളികളായിട്ടുള്ള ഗായകർക്കുപോലും സാധിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബഹുമുഖപ്രതിഭ എന്ന് നേരത്തേ പറഞ്ഞപ്പോൾ അതിന്റെ കൂടെ പറയേണ്ടിയിരുന്ന ഒരു കാര്യമാണിത്.
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകർ എം.എസ്. ബാബുരാജിന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് എസ്. ജാനകിയാണ്.
ഹിന്ദിയിൽ മദൻ മോഹൻ എന്ന സംഗീത സംവിധായകൻ ചില പാട്ടുകൾക്കു വേണ്ടി ലതാ മങ്കേഷ്കറെ കാത്തിരുന്നു എന്നു കേട്ടിട്ടുണ്ട്. അതുപോലെയായിരുന്നു ബാബുരാജും ജാനകിയമ്മയും തമ്മിലുള്ള ബന്ധം. ഇന്ന് കേൾക്കുന്ന ബാബുക്കായുടെ പാട്ടുകൾ മുഴുവനും സ്ത്രീ ദുഃഖങ്ങളാണ്. സ്ത്രീകളുടെ പ്രശ്നങ്ങളാണ്. സ്ത്രീയാണല്ലോ മുഖ്യ കഥാപാത്രം. അവരുടെ അകത്തളങ്ങളിലെ ദുഃഖങ്ങളും തറവാടുകൾക്കകത്ത് തളയ്ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ ഒരു ബഹിർസ്ഫുരണമായിട്ടാണ് പലപ്പോഴും ഈ പാട്ടുകൾ അവതരിപ്പിക്കുന്നത്. ആ പാട്ടുകളൊക്കെ ആ രീതിയിലാണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. ഓളവും തീരവും എന്ന ചിത്രത്തിൽ നബീസു ആണെങ്കിൽ ഇരുട്ടിന്റെ ആത്മാവിൽ അമ്മുക്കുട്ടിയായി അനായാസം ജാനകിയമ്മ മാറുന്നു. ഇങ്ങനെ ഒരു പരകായപ്രവേശം ഒരു പക്ഷേ മറ്റധികം പേർക്ക് സാധിച്ചിട്ടില്ല.
എസ്. ജാനകിക്ക് മുൻപേ ഇവിടെ ഉണ്ടായിരുന്ന ശാന്ത പി. നായർ, ജിക്കി, പി. ലീല തുടങ്ങിയവർക്കെല്ലാം ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾ മറികടന്ന് ഈ ചലച്ചിത്ര സംഗീത ശാഖയെ വിസ്തൃത തലത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. എസ്. ജാനകിക്കും പി. സുശീലയ്ക്കും യേശുദാസിനും ഒക്കെ പങ്കുണ്ട്.
സംഗീതസംവിധായകരുടെ ഭാവനയെതന്നെ വിശാലമായ തലത്തിലേക്ക് വികസിപ്പിച്ചെടുക്കുകയാണ്. ഒരു പാട്ട് നല്ലതാവുന്നു എന്നതിലപ്പുറം അവർ ഈ സംഗീത സംവിധാന മേഖലയുടെ വികാസത്തിൽകൂടി പങ്കാളിയായെന്നത് എടുത്തു പറയേണ്ടതാണ്.
Kerala
ബംഗളൂരു:വിഖ്യാത ഗായിക എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരം അന്ത്യം സംഭവിക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്.
1957 ൽ വിധിയൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണ ലഭിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു.
താരാട്ടു പാട്ടുകളാണ് ജാനകിയെ മലയാളികൾക്കു പ്രിയങ്കരിയാക്കിയത്. ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.